Wednesday, 14 October 2015

                       നബി(സ)യുടെ സഹാബാക്കൾ
                       ☆☆☆☆☆☆☆☆☆☆☆☆☆☆

ഖലീഫ ഉമര്‍ (റ) വിന്‍റെ ഭരണകാലം. ശാം പ്രവിശ്യയിലെ ഹിംസ് പട്ടണത്തിന്‍റെ ഗവര്‍ണറായി സഹാബിയായ സഈദ് ബിന്‍ ആമിര്‍ (റ) വിനെ നിയമിച്ചു. ഏതാനും മാസങ്ങള്‍ക്ക്  ശേഷം ഹിംസ് പട്ടണത്തിന്‍റെ പുരോഗതി വിലയിരുത്താന്‍ വേണ്ടി ഖലീഫ ഉമര്‍ (റ) അവിടെയെത്തി.

ജനങ്ങളോടെ സുഖവിവരങ്ങള്‍ അന്വേഷിച്ചു. അപ്പോഴാണ്‌ നാട്ടുകാരായ ഒരു കൂട്ടര്‍ ഗവര്‍ണ്ണര്‍ക്കെതിരെ  കുറെ പരാതികളുമായി ഖലീഫയെ സമീപിച്ചത്. നാലു പരാതികളാണ്  അവര്‍ സഈദു ബിന്‍ ആമിറിനെതിരെ ഉന്നയിച്ചത്.

(1) അദ്ധേഹം പ്രഭാതത്തില്‍ ജനങ്ങളിലേക്ക് വരുന്നില്ല.

(2) രാത്രി സമയത്ത് അദ്ദേഹം സന്ദര്‍ശകരെ ഒഴിവാക്കുന്നു.

(3) മാസത്തില്‍ ഒരു ദിവസം അദ്ദേഹം  ജനങ്ങളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നു.

(4) ചിലപ്പോള്‍ ഒരു കാരണവും ഇല്ലാതെ അദ്ദേഹം അബോധാവസ്ഥയിലാവുന്നു.

ജനങ്ങളുടെ പരാതികള്‍ ശ്രവിച്ച ഖലീഫ വിശദീകരണം തേടി ഗവര്‍ണ്ണറുടെ അടുത്തെത്തി.

ഒന്നാമത്തെ പരാതിക്ക് അദ്ദേഹം ഇപ്രകാരം മറുപടി നല്‍കി: 

എന്‍റെ വീട്ടില്‍ സഹായിക്കാന്‍ ജോലിക്കാര്‍ ആരുമില്ല. അത് കൊണ്ട് റൊട്ടി  ഉണ്ടാക്കാനുള്ള ഗോതംബ്  പൊടിക്കാന്‍ വേണ്ടി പ്രഭാതത്തില്‍  ഞാന്‍ കുറച്ചു സമയം അധികം വീട്ടില്‍ ചിലവഴിക്കുന്നു. ഈ ജോലി കഴിഞ്ഞ ഉടനെ തന്നെ ഞാന്‍  ജനങ്ങളിലേക്ക് പുറപ്പെടാറുണ്ട്.

എന്‍റെ പകല്‍ സമയം ജനങ്ങളെ സേവിക്കാനും രാത്രി സമയം അല്ലാഹുവിന് കൂടുതല്‍ ആരാധകള്‍ നിര്‍വഹിക്കാനും  ചിലവഴിക്കുന്നു. അത് കൊണ്ടാണ്  രാത്രിയില്‍ ഞാന്‍ വീട്ടില്‍ ചിലവഴിക്കുന്നത്.

എനിക്ക് പുറത്തേക്കിറങ്ങുമ്പോള്‍ ധരിക്കാന്‍ ഒരു ജോഡി വസ്ത്രമേ ഉള്ളൂ. അവ മാസത്തിലൊരിക്കല്‍ നന്നായി കഴുകി ഉണക്കാനിടുന്നത് കൊണ്ടാണ് മാസത്തില്‍ ഒരു ദിവസം വീട്ടില്‍ നിന്നും ജനങ്ങളിലേക്ക് വരാന്‍ കഴിയാത്തത്.

അവസാനത്തെ പരാതിക്ക് അദ്ദേഹം ഇങ്ങനെ വിശദീകരണം നല്‍കി.

" ഞാന്‍ അവിശ്വാസിയായിരുന്ന കാലത്ത് മക്കയില്‍ വെച്ച് ഖുറൈശികള്‍ ഹബീബുല്‍ അന്‍സാരി എന്ന സഹാബിയെ മുസ്ലിമായതിന്‍റെ പേരില്‍ അതിക്രൂരമായി കൊലനടത്തുന്നതിനു ദൃക്‌സാക്ഷിയായിരുന്നു. അവര്‍ അദ്ദേഹത്തിന്‍റെ ശരീരത്തില്‍ നിന്നും മാംസം പല കഷ്ണങ്ങളായി  മുറിച്ചെടുത്തു കൊണ്ട് ചോദിച്ചു. " നിന്‍റെ സ്ഥാനത്ത്  മുഹമ്മദിനെ ഇവിടെ പകരം വെക്കാന്‍ നീ ഇഷ്ടപ്പെടുന്നോ ?"   ഇത് കേട്ട ഹബീബുല്‍ അന്‍സാരി  ആ ക്രൂരന്മാരോട് ഇപ്രകാരം മറുപടി നല്‍കി. " അല്ലാഹുവാണ് സത്യം  എനിക്ക് എന്‍റെ ശരീരത്തെക്കളും കുടുബത്തെക്കാളും പ്രിയപ്പെട്ടത് മുത്ത്‌നബിയാണ്. ആ നബി തങ്ങളുടെ ശരീരത്തില്‍ ഒരു മുള്ള് തറക്കുന്നത് കാണുന്നത്  പോലും  എനിക്ക് ഇതിലും വലിയ വേദന നല്‍കും "
.
ഹബീബുല്‍ അന്‍സാരിയെ കഷ്ണം കഷ്ണമാക്കി അവര്‍ കൊല നടത്തുന്നത് കണ്ടപ്പോള്‍  അവിടെ ഉണ്ടായിരുന്ന എനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലല്ലോ എന്ന ചിന്ത എന്നെ പലപ്പോഴും വേട്ടയാടും. അതിനു അല്ലാഹു മാപ്പ് നല്കാതിരിക്കുമോ എന്ന ചിന്ത എന്നില്‍ ആദി കൂട്ടുമ്പോഴാണ് എനിക്ക് പലപ്പോഴും ബോധം നഷ്ടപ്പെടുന്നത്.